പേജുകള്‍‌

2010 സെപ്റ്റംബർ 12, ഞായറാഴ്‌ച

ഏതോ സുഖമുളള ഓര്‍മ്മയ്‌ക്ക്‌

ഏതോ സുഖമുളള ഓര്‍മ്മയ്‌ക്ക്‌

മനുഷ്യരെക്കാളും കൂടുതല്‍ വാഹനങ്ങള്‍. വളരെ സൂക്ഷിച്ചു റോഡു മുറിച്ചു കടന്നില്ലെങ്കില്‍ ഒരു പക്ഷെ ജീവന്‍ തന്നെ അപകടത്തിലായേക്കാം അല്ലെങ്കില്‍ മാരകമായി മുറിവേറ്റ്‌ മാസങ്ങളോളം ആശുപത്രിക്കടക്കയില്‍... തനിക്ക്‌ അപരിചിതമായ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷന്റെ പുറത്തിറങ്ങിയപ്പോള്‍ ബാലചന്ദ്രന്‌ അങ്ങനെ തോന്നിപ്പോയി.

തന്റെ കയ്യിലുളള ട്രാവലിങ്ങ്‌ ബാഗു കണ്ടിട്ടാവണം കൈ കാണിക്കാതെ ഓട്ടോ തന്നെ മുന്നില്‍ വന്നു നിന്നു. ഒന്നും മിണ്ടാതെ കയറി. തനിക്ക്‌ എവിടേയ്‌ക്കാണ്‌ പോകേണ്ടത്‌ അറിയാം എന്ന ഭാവത്തില്‍ ഓട്ടോ തിരക്കിനിടയിലൂടെ മുന്നോട്ട്‌ കുതിക്കുകയാണ്‌. വൈകുന്നേരമായതിനാല്‍ ഓഫീസിലും മറ്റും പോയി വീടുകളിലേക്ക്‌ മടങ്ങാന്‍ ആള്‍ക്കാരുടെ തിരക്കാണ്‌. മൂന്നിലോ നാലിലോ പഠിക്കുന്ന സുന്ദരിക്കുട്ടി. അമ്മയുടെ കയ്യും പടിച്ച്‌ ഐസ്‌ക്രീം നുണഞ്ഞു കൊണ്ട്‌ നടന്നു വരുന്നു. സ്‌കൂള്‍ ബാഗ്‌ അമ്മയുടെ ചുമലിലാണ്‌. ഐസ്‌ക്രീം കഴിക്കുന്നുണ്ടെങ്കിലും കണ്ണുകള്‍ നിറഞ്ഞ്‌ ഒഴുകിയതിന്റെ പാടുകള്‍ അവളുടെ മുഖത്ത്‌ അവശേഷിക്കുന്നുണ്ട്‌. ഒരു പക്ഷെ ഐസ്‌ക്രീം വേണമെന്നും പറഞ്ഞ്‌ വാശി പിടിച്ച്‌ കരഞ്ഞിട്ടാവും അമ്മ വാങ്ങിക്കൊടുത്തത്‌.

പലവിധമുളള ചിന്തകള്‍ മനസില്‍ മിന്നി മായവേ `എങ്ങോട്ടാ സര്‍ പോകേണ്ടത്‌'. ഓട്ടോ ഡൈവ്രറുടെ ചോദ്യമാണ്‌. ഓവര്‍ബ്രിഡ്‌ജ്‌ എത്തി. ഇരു വശങ്ങളിലേക്കും റോഡുകള്‍ ഉളളതിനാലാവണം സംശയം കാരണം ഡ്രൈവര്‍ക്ക്‌ ചോദിക്കാന്‍ തോന്നിയത്‌. `മുത്തൂറ്റ്‌ പ്ലാസ' ഞാന്‍ പറഞ്ഞു. ഡ്രൈവര്‍ തിരിഞ്ഞ്‌ രൂക്ഷമായി നോക്കിപ്പറഞ്ഞു. `എളുപ്പ വഴിയെ പോകാമായിരുന്നല്ലോ ഇനി കിടന്നു ചുറ്റണം, കയറിയപ്പോഴേ പറഞ്ഞൂടായിരുന്നോ' `എന്നോട്‌ ചോദിച്ചില്ലല്ലോ' ഞാനും വിട്ടുകൊടുത്തില്ല. എവിടന്നു വരുന്നടാ മനുഷ്യനെ മെനക്കെടുത്താന്‍ എന്നരീതിയില്‍ ഒന്നമര്‍ത്തി മൂണിയിട്ട്‌ വണ്ടി വിട്ടു. അയാളുടെ ദേഷ്യം ആ പാവം ഓട്ടോയോട്‌ തീര്‍ക്കുകയാണെന്നു എനിക്കു തോന്നി.

ഡൈവര്‍ക്കു കാശ്‌ കൊടുത്ത ശേഷം തനിക്ക്‌ അക്കോമഡേഷന്‍ ശരിയാക്കിയിട്ടുളള മുത്തൂറ്റ്‌ പ്ലാസയിലേക്ക്‌ കയറി. പഴയ രാജാക്കന്മാരെ അനുസ്‌മരിപ്പിക്കുന്ന വേഷം ധരിച്ചു കൊണ്ട്‌ വാതുക്കല്‍ നിന്ന ഗേറ്റ്‌ കീപ്പര്‍ വാതില്‍ തുറന്നു തന്നു. പ്രമുഖ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ്‌ മാനേജരായി കമ്പനി ഒരുക്കിയ അഡ്വാന്‍സ്‌ ട്രൈയിനിംഗിനാണ്‌ താനീ നഗരത്തില്‍ എത്തിയത്‌. കാഴ്‌ചകളുടെ വിസ്‌മയ ഖനിയാണ്‌ തിരുവനന്തപുരമെന്നു കേട്ടിട്ടുണ്ട്‌. പൗരാണികമായ പല കാഴ്‌ചകളും തന്നെ കാത്ത്‌ ഇവിടുണ്ടാകും. പല മഹാരഥന്മാരുടെയും തിരുവിതാംകൂര്‍ അതാണല്ലോ ഇന്നത്തെ തിരുവനന്തപുരം. ഇതിനിടെ തന്നെ വഹിച്ചു കൊണ്ട്‌ ലിഫ്‌റ്റ്‌ മൂന്നാമത്തെ നിലയില്‍ എത്തിച്ചേര്‍ന്നു. `സെവന്‍ ബി' അതാണ്‌ ഇനി രണ്ടഴ്‌ചക്കാലം തന്റെ പാര്‍പ്പിടം.

ട്രൈയ്‌നിംഗും താമസിക്കുന്ന സ്‌ഥലത്തെ കോണ്‍ഫറന്‍സ്‌ ഹാളില്‍ തന്നെ സജീകരിച്ചിരുന്നതിനാല്‍ എളുപ്പമായിരുന്നു. ഞാനുള്‍പ്പെടെ പത്തു പേരാണ്‌ പരിശീലനത്തിനായി എത്തിയിട്ടുളളത്‌. ഇതില്‍ മൂന്ന്‌ യുവതികളുമുണ്ട്‌. എല്ലാപേരെയും നിര്‍ബന്ധമായും പരിചയപ്പെടണം. ഇത്‌ പരിശീലനത്തിന്റെ ഭാഗമാണ്‌. എന്റെ തൊട്ടടുത്തിരുന്ന വേണു കൊല്ലം സ്വദേശിയാണ്‌. ആരെയും പെട്ടെന്നു സൃഹൃത്തുക്കളാക്കാനുളള പ്രത്യേക കഴിവ്‌ അവനുണ്ട്‌. തിരുവനന്തപുരത്തു തന്നെയുളള സാബു വിവാഹിതനാണ്‌. അവന്റെ ഭാര്യ എയര്‍ഹോസ്‌റ്റ്‌ ആണെന്നു പറഞ്ഞത്‌ ഇത്തിരി അഹങ്കാരത്തോടെയാണെന്നു തോന്നി. മലപ്പുറത്തുകാരി സൈനബയും കോഴിക്കോടുളള സുമയും വിവാഹിതരാണ്‌. പിന്നുളള ചങ്ങനാശേരി സ്വദേശി ശ്രീദേവിയാണ്‌.

ആരും നോക്കി നിന്നു പോകുന്ന സൗന്ദര്യത്തിന്‌ ഉടമാണ്‌ ശ്രീദേവി. പണ്ടെവിടെയോ കേട്ട സര്‍പ്പസൗന്ദര്യം ഇതാണോ. പെട്ടെന്നു തന്റെ പ്രിയ കഥാകാരന്‍ പെരുമ്പടവം ശ്രീധരനെ ഓര്‍മ്മിച്ചു പോയി. പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന പ്രശസ്‌തമായ നോവലില്‍ നായനായ ദസ്‌തേവ്‌കി നായികയായ അന്നയോട്‌ ഇങ്ങനെ ചോദിക്കുന്നുണ്ട്‌. ഞാനെന്റെ മനസിനെ താഴിട്ടു പൂട്ടി ആ താക്കോല്‍ എങ്ങോ വലിച്ചെറിഞ്ഞു. എനിക്കറിയില്ല അത്‌ എവിടെയാണ്‌ വീണതെന്ന്‌. നിനക്ക്‌ അത്‌ എവിടെ നിന്നെങ്കിലും കിട്ടിയോ? എന്റെ മനസിനെ തുറക്കാനുളള താക്കോലുമായാണോ നീ വന്നിരിക്കുന്നത്‌. ഇതു പോലെ തന്റെ മനസു തുറക്കാന്‍ എത്തിയതാണ്‌ ശ്രീദേവിയെന്നു അറിയാതെ എനിക്കു തോന്നി.

ട്രൈയിനിംഗ്‌ മൂന്ന്‌ ദിവസം പിന്നിട്ടു. എന്റെ മനസ്‌ പലപ്പോഴും വിദൂരതയിലെവിടെയോ ആയിരുന്നു. ഇടക്കു പലപ്പോഴും ശ്രീദേവിയെ നോക്കിയിരിക്കും. അവള്‍ ശ്രദ്ധിക്കുന്നുവെന്നു കണ്ടാല്‍ നോട്ടം മറ്റെവിടേയ്‌ക്കെങ്കിലും മാറ്റും. എല്ലാ ദിവസവും വൈകുന്നേരം നാലു മണിയോട പരിശീലം അവസാനിക്കും. ബാക്കിയുളള സമയം നഗരം കാണാന്‍ ഇറങ്ങലാണ്‌ പതിവ്‌. നഗരത്തിന്റെ മായിക കാഴ്‌ചകളില്‍ മുങ്ങി ഒരു നടത്തം. ഒറ്റയ്‌ക്കായിരിക്കും ഈ ലഘുയാത്ര. ഒരു ദിവസം നടന്ന്‌ വഞ്ചിയൂര്‍ കോടതി വളപ്പിനടുത്തെയപ്പോള്‍ ബസ്‌ സ്‌റ്റോപ്പില്‍ ശ്രീദേവി നില്‍ക്കുന്നു. ആദ്യം കാണാത്ത മട്ടില്‍ പോകാം എന്നു കരുതിയെങ്കിലും പിന്നെ തീരുമാനം മാറ്റി.

`അല്ലാ ഇതാര്‌ ബാലനോ, എന്താ ഇവിടെ?' ശ്രീദേവി ആശ്‌ചര്യത്തോടെ ചോദിച്ചു. `ചുമ്മാ നടക്കാനിറങ്ങിയതാണ്‌. ശ്രീദേവി എവിടെ പോയതാ?'
`ഇത്‌ മീന. ഞങ്ങള്‍ ഒരുമിച്ചാണ്‌ ഡിഗ്രിക്കു പഠിച്ചിത്‌'. അപ്പോഴാണ്‌ അടുത്തു നിന്ന മെലിഞ്ഞ പെണ്‍കുട്ടി എന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. നിനക്കു കൂട്ടായല്ലോ ഇനി ഞാന്‍ പോട്ടെ എന്നും പറഞ്ഞ്‌ മീന ധൃതിവച്ചു അവിടെ നിന്നും പോയി. സത്യത്തില്‍ എനിക്ക്‌ അവളോട്‌ വല്ലാത്ത നന്ദി തോന്നി. ശ്രീദേവിയുമായി ഒറ്റയെ്‌ക്കൊരു കൂടിക്കാഴ്‌ച ആഗ്രഹിച്ചതാണ്‌.
മീനയുടെ അമ്മ വീട്ടിലെത്തിയാല്‍ പുറത്തു നില്‍കേണ്ടിവരും. എന്നെ യാത്രയാക്കാന്‍ വീടും പൂട്ടിയിട്ടാണ്‌ ഇവള്‍ വന്നത്‌. നഗരത്തിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്‌ അവളുടെ അമ്മ. മറ്റൊന്നും സംസാരിക്കാനില്ലാത്തതു പോലെ എപ്പോഴും മീനയെക്കുറിച്ചും അവളുടെ അമ്മയെ കുറിച്ചും ശ്രീദേവി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ എനിക്കു വല്ലാത്ത നിരാശ തോന്നി.

ശ്രീദേവീ... എന്റെ മുഖത്തേയ്‌ക്കു നോക്കിയപ്പോള്‍ മനസിനെ ദ്രവിപ്പിക്കുന്ന വല്ലാത്ത സ്‌നേഹത്തിന്റെ അഗാധത ഞാന്‍ അനുഭവിച്ചു. എന്റെ മനസില്‍ നിറയുന്ന ഇഷ്‌ടം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ ഞാന്‍ കുഴങ്ങി. ഒരു കൗമാരക്കാരന്റെ വേദന ശരിക്കും ഞാന്‍ അനുഭവിച്ചറിഞ്ഞു. പറയാം പറയണം അല്ലെങ്കില്‍ ഞാന്‍ ചത്തുപോവുമെന്നു തോന്നി. എനിക്കു ബാലനെ എപ്പോഴും കാണണമെന്നു മതാന്നുന്നു നിശബദതക്കു വിരാമമിട്ടുകൊണ്ടവള്‍ പറഞ്ഞു. സര്‍വ്വ ലോകവും കീഴടക്കിയ സന്തോഷമണ്‌ എനിക്കപ്പോള്‍ തോന്നിയത്‌. എന്തായാലും കാര്യങ്ങള്‍ ആഗ്രഹിക്കും പടി നടക്കുന്നുണ്ട്‌. ഇനി അവള്‍ പറയട്ടെ. അാളെകൊണ്ടു പയയിപ്പിക്കുന്നതാണ്‌ ശരിയെന്നു തോന്നി.

പിന്നുളള ദിവസങ്ങള്‍ സന്തോഷത്തിന്റെതായിരുന്നു. ട്രൈനിംഗ്‌ അവസാനിക്കരുതേയെന്നു പ്രാര്‍ത്ഥിച്ചു. ഇന്ത്യ മുഴുവന്‍ ബ്രാഞ്ചുകള്‍ ഉളള ഒരു കമ്പനിയായിരുന്നു ഞങ്ങളുടേത്‌. ഞങ്ങളെ രണ്ടു സ്‌ഥലങ്ങളില്‍ നിയമിച്ചാല്‍? വല്ലാത്ത നിരാശ ജനിപ്പിക്കുന്ന ഒരു മുളളായി ഈ ചോദ്യം മനസില്‍ തറച്ചു കയറി. ഞാന്‍ പറഞ്ഞാല്‍ ഉദ്യോഗം രാജിവയ്‌ക്കാന്‍ ശ്രീദേവി തയാറാകുമോ എന്ന ചിന്ത എന്നെ അസആസ്‌ഥനാക്കി കൊണ്ടിരുന്നു. എന്നിരുന്നാലും ചിരിയും കളിയുമായി ഞങ്ങള്‍ ശരിക്കും ഈ ദിവസങ്ങള്‍ ആഘോഷിച്ചു. ടീ ബ്രേക്കും, ലഞ്ച്‌ ബ്രേക്കും ശരിക്കും ആന്ദത്തിന്റെ നിമിഷങ്ങളായിരുന്നു. എത്ര പെട്ടെന്നാണ്‌ ഞങ്ങള്‍ അടുത്തതെന്ന്‌ ഓര്‍മ്മ ശരിക്കും അത്ഭുതം ജനിപ്പിച്ചു.

അങ്ങനെ അവസാന ദിവസം എത്തി. പതിവു ടീ ബ്രേക്കിന്റെ സമയം. നിരാശ കൊണ്ട്‌ എന്റെ മുഖം വാടിയരുന്നപ്പോള്‍ ശ്രീദേവി പതിവിലധികം സന്തോഷിക്കുന്നതായി എനിക്കു തോന്നി. അത്‌ ശരിയാണെന്ന്‌ അരക്കിട്ടുറപ്പിച്ച്‌ കൊണ്ടവള്‍ പറഞ്ഞു. അല്ല വിളിച്ചു കൂവി. ഹേയ്‌ മിസ്‌റ്റര്‍ ബാലചന്ദ്രന്‍ ഞാന്‍ ജനിച്ചതിനു ശേഷം ഏറ്റെവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസം ഇന്നാണ്‌. എനിക്ക്‌ വല്ലാത്ത ആകാംഷ തോന്നി. അവള്‍ തുടര്‍ന്നു ഇന്നലെ വീട്ടില്‍ വിളിച്ചപ്പോള്‍ ഞാന്‍ ബാലനെപ്പറ്റി അമ്മയോട്‌ സംസാരിച്ചിരുന്നു. അമ്മയ്‌ക്കു നിന്റെ എത്രയും പെട്ടെന്നു കാണണമത്രേ! അവളുടെ സംസാരം എന്നെ ചിന്താകുലനാക്കി. രണ്ടു ജാതിയിപ്പെട്ട വിവാഹത്തിന്‌ തന്റെ വീട്ടുകാര്‍ ഒരിക്കല്‍ സമ്മദിക്കില്ലെന്നു ഞാന്‍ ചോദിക്കാതെ തന്നെ ഒരിക്കല്‍ അവള്‍ പറഞ്ഞിരുന്നു. എന്നിട്ടിപ്പേ ഇപ്പോ!

ഞാനൊരിക്കല്‍ പറഞ്ഞിട്ടില്ലേ എനിക്ക്‌ എപ്പോഴും ബാലനെ കണ്ടോണ്ടിരിക്കമമെന്ന്‌. അത്‌ എന്തിനാണെന്നു അറിയാമോ. എന്റ മരിച്ചു പോയ സഹോദരന്‍ ശരത്തിന്‌ ബാലന്റെ അതേ ഛായയാണ്‌. അമ്മയ്‌ക്കു കാണണമെന്നു പറഞ്ഞു ഇതുകൊണ്ടാണ്‌. ഇതിനാലാണോ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസം ഇന്നാണെന്നു പറഞ്ഞെത്‌. അല്‍പ്പം പരിഹാസത്തോടെയാണ്‌ ഞാനതു ചോദിച്ചത്‌. ശ്രീദേവി എഴുന്നേറ്റു. ചായക്കപ്പും കൊണ്ടു ഞാനും. കഴിഞ്ഞ ഏഴു വര്‍ഷമായി ഞാനും പ്രദീപും തമ്മില്‍ ഇഷ്‌ടത്തിലാണ്‌. മെര്‍ച്ചന്റ്‌ നേവിയില്‍ എന്‍ജിനീയറാണ്‌ കക്ഷി. ജാതി രണ്ടായതിനാല്‍ വീട്ടുകാര്‍ എതിര്‍പ്പായിരുന്നു. ഇപ്പോ രണ്ടു വീട്ടുകാരും സമ്മദിച്ചു. ബാലാ അടുത്ത ആഴ്‌ച തന്നെ മിക്കവാറും വിവാഹം കാണും. ലളിതമായ ചടങ്ങ്‌. നീ ഉറപ്പായും ഉണ്ടാകണം.

എന്തു പറയണം എങ്ങനെ പറയണം എന്നറിയാതെ ഞാന്‍ വിറച്ചുപോയി. സ്‌തബദനായി നിന്ന എന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ചാലിട്ടു. എന്റെ ജീവിതം ചില്ലു പാത്രം കണക്കെ പൊട്ടിത്തകര്‍ന്നു. എന്റെ സ്വപ്‌നങ്ങള്‍ പാഴ്‌ക്കിനാവുകളായി. എനിക്ക്‌ സര്‍വ്വതിനെയും തകര്‍ക്കാന്‍ അതിയായ മോഹമുണ്ടായിരുന്നു. എന്നാല്‍ അവിടെ നിന്നും ചലിക്കാന്‍ കഴിയാതെ മായികമായ എന്തോ ഒന്ന്‌ എന്നെ ബന്ധിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: